ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അമ്മയുടെ വേദന


ഒരു പത്തുമുപ്പത് വര്‍ഷം മുന്‍പൊരു കര്‍ക്കിടകത്തില്‍ കുറച്ച് തവളക്കുട്ടികള്‍
കളിയ്കാനിറങ്ങി. മഴ നനയേണ്ടേന്ന് പല പ്രാവശ്യം പറഞ്ഞിട്ടും കേള്‍ക്കാതെ..
പുറത്തുള്ള കുളിമുറിയുടെ പുറകില്‍ ഒളിച്ച് കളിയ്ക്കുന്നതിനിടെ ഒരു കുരുത്തം കെട്ട ചെക്കന്‍, വന്ന് കുട്ടിത്തവളകളെ പിടിച്ച് കുപ്പിയിലാക്കി.
അന്നത്തെ അവന്റെ തവള കളക്ഷന്‍ വളരെയധികമായിരുന്നു. കാരണം, പറഞ്ഞാല്‍ കേക്കാത്ത കുരുത്തം കെട്ട, ചൊല്ലുവിളിയില്ലാത്ത കുറെ തവളക്കുട്ടികള്‍ മഴയത്ത് കളിയ്ക്കാനിറങ്ങിയത് കൊണ്ട്. കുരുത്തം കെട്ട ചെക്കന്‍, ഒരു മഞ്ഞത്തവളക്കുട്ടിയെ കാലില്‍ത്തൂക്കിയെടുത്ത് കറക്കി മുകളിലേയ്ക്കെറിഞ്ഞു. പാതി ജീവന്‍ പോയ തവളക്കുട്ടിയെ പെറുക്കിയെടുത്ത് പഴയൊരു മോരുംകുപ്പിയില്‍ വെള്ളം നിറച്ച് അതിലിട്ടു.
പിന്നെ, കുപ്പി മറന്ന് വെച്ച് ചെക്കന്‍ ഗോട്ടി കളിയ്ക്കാന്‍ പോയി. അപ്പോഴെല്ലാം പാതി ജീവന്‍ പോയ മഞ്ഞത്തവളയും ജീവന്‍ പോകാത്ത ബാക്കി കുട്ടിത്തവളകളും ശ്വാസം കിട്ടാന്‍ പാടുപെട്ട് കുപ്പിയില്‍ പരാക്രമം കാണിച്ചു, കരഞ്ഞ് കാറി അമ്മയെ വിളിച്ചു.
വൈകുന്നേരം വന്ന അച്ഛനെക്കാണിയ്ക്കാന്‍ ചെക്കന്‍ തവളക്കുട്ടികളെ കൊണ്ടുവന്നു. അന്നത്തെ വീര സാഹസിക തവളപിടുത്തം, കുപ്പിയിലടച്ച രീതി എല്ലാം വിവരിച്ച് തവളക്കുട്ടികളെ കാണിച്ചു.
ആദ്യം ചെക്കന് ഒരു പൊതി മിട്ടായി കൊടുത്തു, അച്ഛന്‍. പിന്നെ മഴ പെയ്യുന്ന ഇറയത്തെയ്ക്ക് നടന്നു. അവനെയെടുത്ത് മടിയില്‍ വെച്ച് നിറഞ്ഞൊഴുകുന്ന തോടും കുളവും കാണിച്ച് കൊടുത്തു. ചെക്കന്റെ കയ്യിലെ കുപ്പിയില്‍ തവളക്കുട്ടികള്‍ അര്‍ദ്ധപ്രാണനായി അപ്പോളും കരഞ്ഞുകൊണ്ടിരുന്നു.
കുളത്തിലെ പോളകളെ നോക്കി, അച്ഛന്‍ പറഞ്ഞു, അവിടെയൊരമ്മത്തവള അതിന്റെ മക്കളെ കാണാതെ, അലമുറയിട്ട് കരയുന്നത് നീ കേട്ടുവോ?
നിന്നെ ആരെങ്കിലും പിടിച്ച് കൊണ്ടുപോയി കുപ്പിയിലടച്ചാല്‍ നീ അമ്മയെക്കാണാന്‍ കരയില്ലേ?
നിന്നെ ആരെങ്ക്ങ്കിലും പിടിച്ച് കൊണ്ടുപോയാല്‍ നിന്റെ അമ്മ വേദനിച്ച് കരയില്ലേ?
മൌനത്തിന്റെ വേദന, അതൊരു കൂരമ്പുപോലെ...
നാലുവയസ്സുകാരന്റെ കണ്ണുകളില്‍ നനവ് പടറ്ന്നു, തന്നെ ആരോ പിടിച്ച് കൊണ്ട് പോകുന്നതും പൂട്ടിയിടുന്നതും അവന്‍ കണ്മുന്നില്‍ ക്കണ്ടു. അടക്കിപ്പീടിച്ച കരച്ചില്‍ പതിയെ ഒരു മഴ പോലെ... അച്ഛന്റെ മടിയില്‍ നിന്ന് അവന്‍ ഇറങ്ങി നടന്നു, ഉറക്കെക്കരഞ്ഞുകൊണ്ട്...കുളത്തിനരികില്‍ വെച്ച് അവന്‍ കുപ്പിയിലെ തവളക്കുട്ടികളെ തുറന്ന് വിട്ടു.
വാവിട്ട് കരഞ്ഞ അവനെ അമ്മ വാരിയെടുത്ത് അകത്തെയ്ക്ക് കൊണ്ടുപോയി.
തവളക്കുട്ടികളെ തവള അമ്മയും കൊണ്ടുപോയിക്കാണും...

സ്നേഹത്തിന്റെ മനശ്ശാസ്ത്രം എന്നെ പഠിപ്പിച്ച അച്ഛനും സ്നേഹിച്ച് എനിയ്ക്ക് മതിവരാത്ത എന്റെ അമ്മയ്ക്കും...(എന്റെ മകന് അവന്റെ അമ്മയോടുള്ള സ്നേഹക്കൂടുതല്‍ കണ്ട് അസൂയ മൂത്ത് എഴുതിയത്).

അഭിപ്രായങ്ങള്‍

  1. സ്നേഹത്തിന്റെ മനശ്ശാസ്ത്രം എന്നെ പഠിപ്പിച്ച അച്ഛനും സ്നേഹിച്ച് എനിയ്ക്ക് മതിവരാത്ത എന്റെ അമ്മയ്ക്കും...(എന്റെ മകന് അവന്റെ അമ്മയോടുള്ള സ്നേഹക്കൂടുതല്‍ കണ്ട് അസൂയ മൂത്ത് എഴുതിയത്).

    മറുപടിഇല്ലാതാക്കൂ
  2. അസൂയ മൂത്താല്‍ ഇത്ര നന്നായി എഴുതാന്‍ പറ്റും അല്ലെ?
    ഞാനും,എന്റെ അസൂയ ഒന്നു മൂപ്പിച്ച് നോക്കട്ടെ..
    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. ഇത് വളരെ നന്നാ‍യിരിക്കുന്നു. ഒരു നല്ല പാഠം. ചെറിയ കാര്യമാണെന്ന് തോന്നുമെങ്കിലും ഒരു വലിയ സത്യം പറഞ്ഞിരിക്കുന്നു.
    നന്ദി.

    മറുപടിഇല്ലാതാക്കൂ
  5. ഒരു മഞ്ഞത്തവളക്കുട്ടിയെ കാലില്‍ത്തൂക്കിയെടുത്ത് കറക്കി മുകളിലേയ്ക്കെറിഞ്ഞു. പാതി ജീവന്‍ പോയ തവളക്കുട്ടിയെ പെറുക്കിയെടുത്ത് പഴയൊരു മോരുംകുപ്പിയില്‍ വെള്ളം നിറച്ച് അതിലിട്ടു
    മനോഹരമായിരിക്കുന്നു. ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  6. എഴുത്ത് ഹൃദയത്തില്‍ത്തട്ടി. ചിത്രവും വളരെ നന്ന്

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതെങ്ങിനെ?

എനിയ്ക്കറിയില്ല, അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരൂ... എന്റെ font list ല്‍ Anjali ഉണ്ടെങ്കിലും ഉപയോഗിയ്ക്കുമ്പോള്‍ മറുഭാഷയാണ് വരുന്നത്. അറിയാവുന്നവര്‍ പറഞ്ഞുതരിക.

നിരൂപകരെ ക്ഷണിയ്ക്കുന്നു

ഇന്ന് വൈകീട്ട് വീട്ടില്‍ വന്നപ്പോള്‍ കണ്ട കാഴ്ച ആനന്ദഭരിതവും ഹൃദയഭേദകവുമായിരുന്നു. കാഴ്ച താഴെക്കാണുന്നതാണ്. കഴിഞ്ഞ 2 കൊല്ലമായി വാങ്ങിച്ചുകൊടുത്ത ഒറ്റ കളര്‍പ്പെന്‍സില്‍ പോലും കൈ കൊണ്ട് തൊടാത്തവന്‍ ഇന്ന് പത്തുനിമിഷം കൊണ്ട് തീര്‍ത്ത ചുമര്‍ചിത്രം. ആനന്ദലബ്ദ്ധിക്കിനിയെന്ത് വേണം? ഇടത് വശത്ത് ടി.വിയുടെയും സോഫായുടെയും നടുവില്‍ ഒഴിഞ്ഞ് കിടന്നിരുന്ന ചുമരാണ് തനയന്‍ കലാസൃഷ്ടിയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്. അതും permanent ink marker ഉപയോഗിച്ച്. കലാപരമായി എന്തെങ്കിലും വാസനയുണ്ടെങ്കില്‍ അതൊക്കെ പുറത്തുവരട്ടെ എന്ന് കരുതി ചിത്രം വരയ്ക്കാന്‍ സാമഗ്രികളും പുസ്തകങ്ങളും എല്ലാം വാങ്ങി പുര നിറച്ചപ്പോഴാണ് മനസ്സിലായത്,യെവന് ചെണ്ടപ്പുറത്ത് കോല് വീഴുന്നത് കേട്ടുനില്‍ക്കുന്നതാണിഷ്ടമെന്ന്. എന്നപ്പിന്നെയങ്ങിനെ എന്ന് കരുതി, ഹാര്‍മോണിക്ക, xylophone, guitar 3 തരം, പിയാനോ രണ്ടുതരം എന്നിങ്ങനെ ഞാന്‍ ജീവിതത്തിലിന്നുവരെ കാണാത്ത, (കേള്‍ക്കാത്തതെന്ന് പറയേണ്ടല്ലോ)തായമ്പകയൊക്കെ വാങ്ങിയപ്പോഴാണ് ഈ സൃഷ്ടി. ഇനിയിപ്പൊ ഉത്തരവാദിത്വമുള്ള ഒരു പിതാവെന്ന നിലയില്‍ (കരുണാകരനെപ്പോലെ) ഇതിനെ ഒരു അബ്സ്റ്റ്രാക്റ്റ് ചുമരെഴുത്തിനുള്ള വ...

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...